സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ തീരുമാനം. പക്ഷെ, കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ തുറന്നാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് കോഴിക്കോട് ജില്ലയിലെ വ്യാപാരികള്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ എന്നിവയുണ്ടായിരിക്കണം. ഹാജരാകുന്ന ജീവനക്കാര്‍ക്കും ഗസ്റ്റുകള്‍ക്കും രോഗലക്ഷണം ഉണ്ടായിരിക്കരുത്. അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേക സംവിധാനമുണ്ടായിരിക്കണം തുടങ്ങിയ പല നിര്‍ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം, സ്പര്‍ശനം ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പല ഹോട്ടലുകള്‍ക്കും കഴിയില്ലെന്നതും ഒരു പ്രശ്നമാണ്.
ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് മലപ്പുറത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.