പുതുച്ചേരിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം കാട്ടിലെ കുഴിയിൽ തള്ളി. ഒറ്റപ്പെട്ട പ്രദേശത്ത് കുഴിയുണ്ടാക്കി മൃതദേഹം തള്ളുകയായിരുന്നു. 44 കാരനായ ചെന്നൈ സ്വദേശിയുടെ മൃതദേഹത്തോടാണ് പുതുച്ചേരി അധികൃതർ അനാദരവ് കാണിച്ചത്. ആംബുലൻസിലാണ് നാലംഗ സംഘം മൃതദേഹം പ്രദേശത്ത് എത്തിയച്ചത്. സ്ട്രക്ച്ചറിൽ കൊണ്ടു വന്ന മൃതദേഹം കുഴിയിലേക്ക് മറിച്ചിടുകയായിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു നടപടി. മരിച്ചയാൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പുതുച്ചേരിയിലെ ഭാര്യവീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. തുടർന്ന നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുച്ചേരിയിലെ ആദ്യ കൊവിഡ് മരണമാണിത്. മൃതദേഹത്തെ അവഹേളിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി