കാട്ടുതീ നാശം വിതച്ച ആസ്‌ട്രേലിയയെ സഹായിക്കാന്‍ പണം സ്വരൂപിക്കാനാണ് ബുഷ്ഫയര്‍ ബാഷ് സംഘടിപ്പിച്ചത്. സച്ചിന്‍ പരിശീലിപ്പിക്കുന്ന പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലായിരുന്നു മത്സരം. മെല്‍ബണിലെ ഓവല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോണ്ടിങ് ഇലവൻ ഗിൽക്രിസ്റ്റ് ഇലവനെ 1 റൺസിന് തോൽപിച്ചു. പോണ്ടിങ് ഇലവൻ പത്ത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സാണ് നേടിയത്.
വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറയുടെ ഉഗ്രന്‍ ബാറ്റിംഗ് ആണ് പോണ്ടിംങ് ഇലവന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 11 പന്തിൽ 30 റൺസുമായി അദ്ദേഹം കളം നിറഞ്ഞു കളിച്ചു. ക്യാപ്റ്റൻ റിക്കി പോണ്ടിങ് 26 റൺസും മാത്യു ഹെയ്ഡൻ 16 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഗിൽക്രിസ്റ്റ് ഇലവന് ലഭിച്ചത്. ഷെയ്ൻ വാട്സണും ഗിൽക്രിസ്റ്റും ചേർന്ന് 49 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ആഞ്ഞു വീശിയെങ്കിലും ഒരു റണ്‍ മാത്രം ശേഷിക്കെ എല്ലാവരും പുറത്തായി.
അതിനിടെ, മത്സരത്തിന്റെ ഇടവേളയില്‍ സച്ചിന്‍ ഒരു ഓവര്‍ ബാറ്റ് ചെയ്യാനിറങ്ങിയത് കാണികളെ ആവേശത്തിലാക്കി. ഓസ്‌ട്രേലിയന്‍ വനിതാ ടീം അംഗമായ എല്ലിസ് പെറി സച്ചിനോട് കളത്തിലിറങ്ങാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടിരുന്നു. ഇന്നിംങ്‌സ് ഇടവേളയില്‍ ഒരു ഓവര്‍ ബാറ്റ് ചെയ്യുമോ എന്നായിരുന്നു സച്ചിനോടുള്ള എല്ലിസിന്റെ ചോദ്യം. വെല്ലുവിളി സ്വീകരിച്ച സച്ചിന്‍ 'ഈയൊരു നല്ല കാര്യത്തിന് പരമാവധി പണം ലഭിയ്ക്കാന്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്ന്' മറുപടിയും നല്‍കി. നേരിട്ട ആദ്യപന്തുതന്നെ ബൌണ്ടറി കടത്തി എല്ലാവരേയും സച്ചിന്‍ ആവേശത്തിലുമാക്കി. 7.7 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 55 കോടിയിലധികം രൂപ) ആണ് മത്സരം സംഘടിപ്പിച്ചതിലൂടെ സംഘാടകര്‍ക്ക് ലഭിച്ചത്. ഈ പണം റെഡ് ക്രോസിനു കൈമാറും.