കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കരുതെന്ന് പൌരന്മാരോട് ഇന്തോനേഷ്യ. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍നിന്നും 220,000-ത്തിലധികം ആളുകൾ ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ തയ്യാറെടുത്തിരുന്നു. എല്ലാ മുസ്‌ലിംകളും കഴിയുമെങ്കിൽ അവരുടെ ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് കര്‍മ്മം നടത്തണമെന്നാണ് മതം അനുശാസിക്കുന്നത്.
അതേസമയം, ഈ വര്‍ഷം ഹജ്ജ് നടക്കുമോ എന്ന കാര്യത്തില്‍ സൗദി അധികൃതർ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 'സൗദി അറേബ്യൻ അധികൃതർ ഉറപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ ഹജ്ജ് 2020 റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി' ഇന്തോനേഷ്യയിലെ മതകാര്യ മന്ത്രി ഫച്‌റുൽ റാസി പറഞ്ഞു. ഇത് വളരെ കയ്പേറിയതും ബുദ്ധിമുട്ടുള്ളതുമായ തീരുമാനമാണെന്നും എന്നാല്‍, തീർഥാടകരെയും ഹജ്ജ് തൊഴിലാളികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം ഇന്തോനേഷ്യ റിയാദിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. പ്രസിഡന്റ് ജോക്കോ വിഡോഡോ പിന്നീട് സൗദി അറേബ്യന്‍ ഭരണാധികാരിയുമായി വിഷയം ഫോണിലൂടെ സംസാരിക്കുകയും ചെയ്തതാണ്. ഇതുവരെ കൃത്യമായ മറുപടി ലഭിക്കാത്തതോടെയാണ് ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കേണ്ടെന്ന് ഇന്തോനേഷ്യ തീരുമാനമെടുത്തിരിക്കുന്നത്.