ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നല്‍കി. സർക്കാരിന്റെ അനുമതിയില്ലാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം എഴുതിയതിന്റെ പേരിലാണ് നടപടി. ഔദ്യോഗിക രഹസ്യങ്ങൾ പുസ്തകത്തിലൂടെ വെളിപ്പെടുത്തി എന്നാണ് ആരോപണം. കുറ്റപത്രം രണ്ട് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കും. ഈ മാസം 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് തീരുമാനം. ജേക്കബ് തോമസിനെ തരംതാഴ്ത്താനുള്ള ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന് ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നേരത്തെ അനുമതി നല്‍കിയിരുന്നു. പുസ്തകരചനക്ക് മുൻപ് സര്‍ക്കാരിന്റെ അനുമതി തേടണം എന്നാണ് പൊലീസ് ചട്ടം. എന്നാൽ, ജേക്കബ് തോമസ് ഇത്തരത്തിൽ അനുമതി വാങ്ങിയിരുന്നില്ല. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. നിരവധി ഔദ്യോഗിക രഹസ്യങ്ങളും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളും പുസ്തകത്തിലൂടെ പുറത്തുവിട്ടു എന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന സുബ്രതാ ബിശ്വാസ്, നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആർഡി ഡയറക്ടർ കെ അമ്പാടി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആദ്യം സംസ്ഥാന സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. 1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്.