പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്.
പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയ കേസിലാണ് പ്രോസിക്യുഷന്‍ നടപടി.ഇതേ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്, തനിക്കിതില്‍ പങ്കില്ലെന്നും ,അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു .ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യുട്ട് ചെയ്യാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയത്,ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സിന്‍റെ അപേക്ഷ ഗവര്‍ണക്ക് വിടുകയാണുണ്ടായത്. ഇതിലാണിപ്പോള്‍ ഗവര്‍ണ്ണര്‍ അനുമതി നല്കിക്കൊണ്ട് ഉത്തരവായത്.
കഴിഞ്ഞ ഒക്ടോബറിലാണ് പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി തേടി വിജിലൻസ് അപേക്ഷ നൽകിയത്. അപേക്ഷയിൽ തീരുമാനം എടുക്കാതെ പ്രോസിക്യൂഷൻ അനുമതി നീട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കേസ് സംബന്ധിച്ച് ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നു. അന്വേഷണത്തെ കുറിച്ചും, കേസിനെ കുറിച്ചുമാണ് ഗവർണർ വിശദീകരണം തേടിയിരുന്നത്. കൂടാതെ അഡ്വക്കറ്റ് ജനറലുമായി ഇത് സംബന്ധിച്ച് ഗവർണർ കൂടിയാലോചന നടത്തിയതായും സൂചനയുണ്ടായിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികളുമായി ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകും.
പാലാരിവട്ടം ഫ്ലൈ ഓവർ നിർമാണ കരാർ ഏറ്റെടുത്ത ആർ ഡി എസ് കമ്പനിക്കാണ് ചട്ടവിരുദ്ധമായി മുൻകൂർ പണം അനുവദിച്ചു നല്‍കിയത്. കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർത്തത്. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പണം അനുവദിച്ചതെന്ന് ടി ഒ സൂരജും,അതല്ല ഉദ്യോഗസ്ഥ തലത്തിലാണ് കാര്യങ്ങള്‍ നടന്നതെന്നുമുള്ള വാദപ്രതിവാദങ്ങള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
അഴിമതി നിരോധന നിയമത്തില്‍ 2018ല്‍വരുത്തിയ ഭേദഗതി പ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാറിന്റെ അനുമതി വേണം.
അതേസമയം ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇക്കാര്യങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്പ്രതികരിച്ചു. കേസ് രാഷ്‌ട്രീപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.തൊട്ടുപിന്നാലെ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി മുസ്ലീം ലീഗും രംഗത്തെത്തി.കേസ്സിനെ രാഷ്ട്രീയമായി നേരിടുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കേസ്സ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.പാലത്തില്‍ ഭാരപരിശോധന നടത്താതെ മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു .