ഫേസ്ബുക്കിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്ന മോഡറേറ്റർമാർക്ക് 52 മില്യൺ ഡോളർ നല്‍കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. മാരകമായ ഉള്ളടക്കങ്ങള്‍ കണ്ടുകണ്ട് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നവര്‍ക്കാണ് നഷ്ട പരിഹാരം നല്‍കുക. സംഭവവുമായി ബന്ധപ്പെട്ട് മോഡറേറ്റർമാർ കോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീര്‍പ്പ് പരിഹാരവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്. തങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന പോസ്റ്റുകൾ കണ്ടെത്താൻ മനുഷ്യരെക്കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനവും ഉപയോഗിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു.
കൊറോണ വൈറസ് ലോക്ക് ഡൌണ്‍ സമയമായതിനാല്‍ മോശം ഉള്ളടക്കങ്ങള്‍ നീക്കംചെയ്യുന്നതിന് സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് കൂടുതലായും ആശ്രയിക്കുന്നത് എഐ-യാണ്. ബലാത്സംഗം, ആത്മഹത്യ തുടങ്ങി ഭീകരമായ വയലന്‍സ് ഉള്ള ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും മോഡറേറ്റർമാർ ഇടപെട്നീട്ക്കം ചെയ്യുന്നത്. നിരന്തരം ഇത്തരം ഉള്ളടക്കങ്ങള്‍ അവലോകനം ചെയ്യുന്നത് വഴി അവരില്‍ പലര്‍ക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) എന്ന മാനസികാരോഗ്യ പ്രശ്‌നം ഉണ്ടാകുന്നു.
വെള്ളിയാഴ്ച കാലിഫോർണിയയിലെ കോടതിയിൽ സമർപ്പിച്ച കരാറോടെയാണ് കേസ് തീര്‍പ്പാക്കാന്‍ തീരുമാനമായത്. എന്നാല്‍ കേസ് പരിഗണിക്കുന്ന ജഡ്ജികൂടെ കരാറില്‍ ഒപ്പ് വച്ചാലേ നടപടിക്രമങ്ങള്‍ അവസാനിക്കൂ. 2015 മുതൽ ഇന്നുവരെ കാലിഫോർണിയ, അരിസോണ, ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന മോഡറേറ്റർമാര്‍ക്കാണ് കരാറിന്‍റെ ഗുണം ലഭിയ്ക്കുക. ഓരോ മോഡറേറ്റർക്കും കുറഞ്ഞത് 1,000 ഡോളര്‍ കൂടാതെ പിടിഎസ്ഡി പോലുള്ള അനുബന്ധ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ അധിക തുകയും ലഭിയ്ക്കും.