കോഴിക്കോട്: വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. വ്യാജ പ്രചാരണങ്ങളിലൂടെ യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. ഷാഫി പറമ്പിലിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നാണ് കെ കെ ശൈലജയുടെ ആരോപണം.
യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു. തന്റെ ഫോട്ടോകള്‍ മോർഫ് ചെയ്തു, ചില സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തി, ചില മതപണ്ഡിതരുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിച്ചു എന്നിവയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ആരോപണം. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കലക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
'എന്റെ വടകര കെഎൽ 18' എന്ന പേജിലാണ് മോർഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചത്. കൊറോണ പ്രളയ കാലത്ത് ആരോഗ്യ മന്ത്രി എന്ന നിലയില്‍ എന്‍റെ സേവനങ്ങള്‍ക്ക് ലഭിച്ച പിന്തുണയും സ്നേഹവും ഇല്ലാതാക്കാനാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയുമായി നില്‍ക്കുന്ന വ്യാജ ഫോട്ടോ നിര്‍മ്മിച്ചു. ഒരു സെമിനാറിലെ ചോദ്യചിഹ്നം ഒഴിവാക്കി മുഹമ്മദ് നബിക്കെതിരെ പ്രസംഗിച്ചതായി വരുത്തി തീര്‍ത്തു. ഒടുവില്‍ കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ ലെറ്റർ പാഡ് ഉപയോഗിച്ച് ഇത് ടീച്ചറമ്മ അല്ല ബോംബ് അമ്മയാണ് എന്ന കുറിപ്പ് പ്രചരിപ്പിച്ചുവെന്നും കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.