കൊച്ചി: പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയൻ അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം 5.30-ന് തൃപ്പൂണിത്തുറ സ്മശാനത്തിൽ നടക്കും. നടന്‍ മനോജ് കെ ജയന്‍റെ പിതാവാണ്. ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന പ്രതിഭയായിരുന്നു കെ ജി ജയന്‍. തന്‍റെ ഇരട്ട സഹോദരനായ കെ ജി വിജയനൊപ്പം 'ജയവിജയ' എന്ന പേരില്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
ശബരിമല നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ‘ശ്രീ കോവിൽ നട തുറന്നു’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് കെ ജി ജയനാണ്. പി ലീലയായിരുന്നു ഗാനം ആലപിച്ചത്. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തി ഗാനമെന്ന നിലയിലും അത് ശ്രദ്ധിക്കപ്പെട്ടു. നക്ഷത്രദീപങ്ങൾ തിളങ്ങി (നിറകുടം), ഹൃദയം ദേവാലയം (തെരുവുഗീതം), കണ്ണാടിയമ്മാ ഉൻ ഇദയം.. (പാദപൂജ) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത മലയാള ചലച്ചിത്ര ഗാനങ്ങള്‍. തമിഴ് സിനിമ രംഗത്തും കെ ജി ജയന്‍ നിറ സാന്നിധ്യമായിരുന്നു. 1988-ല്‍ സഹോദരന്‍ വിജയന്‍റെ മരണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും സജീവമായി തുടര്‍ന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ പാസായ ജയൻ കോട്ടയം കാരാപ്പുഴ ഗവണ്മെന്റ് എല്‍പി സ്കൂളിലെ അധ്യാപക ജോലി രാജിവെച്ചാണ് സംഗീത ലോകത്ത് സജീവമാകുന്നത്. 2019-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: പരേതയായ വി കെ സരോജിനി (മുന്‍ സ്കൂള്‍ അധ്യാപിക), മക്കള്‍: ബിജു കെ ജയന്‍, മനോജ് കെ ജയന്‍.