തിരുവനന്തപുരം: യാത്രക്കാർക്ക് ലഘുഭക്ഷണ സൌകര്യമൊരുക്കാനൊരുങ്ങി കെഎസ്ആർടിസി. കെഎസ്ആർടിസി ബസുകളിൽ ഇനി മുതല്‍ യാത്രക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാം.സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസ്സുകളിലാണ് ഈ സൗകര്യം ഉണ്ടാകുക. പണം ഡിജിറ്റലായി നൽകാം. കരാര്‍ ഏറ്റടുക്കുന്ന കമ്പനികളായിരിക്കും ഇവയുടെ മാലിന്യം സംഭരിക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.
മുഖ്യ ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി. ഹോട്ടല്‍ മേഖലയില്‍ പരിചയ സമ്പത്തുള്ളവര്‍ക്കേ കരാര്‍ നല്‍കൂ എന്നും മന്ത്രി വ്യക്തമാക്കി. കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി സ്ഥലം നല്‍കും. അവിടെ ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമ്മിക്കേണ്ടി വരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് മാനേജ്‌മന്റ്. ഇതിനായി പത്ത് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എല്ലാ സര്‍വ്വീസുകളിലും യാത്രക്കാര്‍ കൈ കാണിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും നിര്‍ത്തണം. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയത്ത് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തണം. രാത്രി സമയങ്ങളില്‍ പ്രത്യേകമായി സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ ബസ് സ്റ്റോപ്പുകളിലോ നിര്‍ത്തണം. ബസ്സില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുള്ളവരെ സഹായിക്കണം.
വൃത്തിയുള്ളതും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലെറ്റുകളുള്ളതുമായ ഹോട്ടലുകളില്‍ മാത്രം നിര്‍ത്തുക. ഇതിന്‍റെ സ്ഥലവും സമയവും ഷെഡ്യൂള്‍ ചെയ്ത് യാത്രക്കാര്‍ കാണുന്ന വിധം പരസ്യപ്പെടുത്തുക. കണ്ടക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും. ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ഒരേ റൂട്ടിലേയ്ക്ക് ഒന്നിന് പുറകെ ഒന്നായി ബസ് സര്‍വ്വീസ് നടത്തുന്നത് ഒഴിവാക്കുക. പരമാവധി അപകടങ്ങള്‍ ഒഴിവാക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും ശ്രമിക്കുക. യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പരാതികളില്‍ ജീവനക്കാര്‍ കൃത്യമായ ഇടപെടണം തുടങ്ങിയവയാണ് മാനേജ്മെന്റിന്റെ നിർദേശങ്ങൾ.