കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസിലെ മുഖ്യസൂത്രധാരൻ ഷിജാല്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പോലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായ ഷിജാലിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. കേസിലെ മറ്റു പ്രതികളായ അമല്‍ ബാബു, മിഥുന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തി. ഇതോടെ കേസിലെ 12 പ്രതികളില്‍ 6 പേര്‍ അറസ്റ്റിലായി.
വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം ഉണ്ടായെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ ചികിത്സയിലിരിക്കെ മരിച്ചു. കേസിലെ മറ്റൊരു പ്രതിയും സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ മകനുമായ വിനീഷിന്റെ കൈപത്തി തകര്‍ന്നു. മരിച്ച ഷെറിനും വിനീഷും സിപിഎം പ്രവര്‍ത്തകരാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിനീഷിന്റെ വീടിനടുത്തുള്ള കട്ടക്കളത്തില്‍ വെച്ചായിരുന്നു സ്ഫോടനം. ശനിയാഴ്ച നടന്ന തെളിവെടുപ്പില്‍ വീടിനു സമീപത്തെ കുറ്റികാട്ടില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു. സ്ഫോടനം നടന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും എന്തിന് പ്രതികള്‍ ബോംബുണ്ടാക്കി എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ വാദം.