തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിനു പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇന്നലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പാര്‍ട്ടി ആദായ നികുതി റിട്ടേണിൽ കാണിക്കാത്ത ചല വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും റെയ്ഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത അഞ്ച് കോടി പത്ത് ലക്ഷം രൂപ ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍. ഈ അക്കൗണ്ട് 1998-ല്‍ തുടങ്ങിയതാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഏപ്രിൽ രണ്ടിന് ഒരു കോടി സിപിഎം ജില്ലാ സെക്രട്ടറി പിൻവലിച്ചിരുന്നു. ഇത് ചെലവാക്കരുതെന്ന് ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. പണത്തിന്റെ സോഴ്സ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒന്നും ഒളിപ്പിക്കാനില്ലെന്നും നിയമ പ്രകാരമാണ് ഇടപാടുകള്‍ നടത്തിയതെന്നും കേന്ദ്ര ഏജന്‍സികളുടെ ഈ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു നിന്നു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല. ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ ബാങ്ക് അക്കൗണ്ടും ഇടപാടുകളും സംബന്ധിച്ച ജില്ലാ സെക്രട്ടറിയുടെ മൊഴി തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2016-17 വര്‍ഷത്തിലെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിപിഎമ്മിന് 15 കോടി പിഴ അടക്കണമെന്നാവിശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.