ഡല്‍ഹി: ഫെമ ലംഘന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മഹുവ മൊയ്ത്രയ്ക്ക് ഇഡിയുടെ സമന്‍സ്. എന്നാല്‍ മഹുവ സമന്‍സ് പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. ഇഡി അവരുടെയും ഞാന്‍ എന്‍റെയും ജോലികള്‍ ചെയ്യുമെന്നായിരുന്നു ഇതേ കുറിച്ച് മഹുവ മാധ്യമങ്ങളോട് പറഞ്ഞത്.
"ഇഡിയ്ക്ക് എന്നെ ഇഷ്ടമാണ്. അവര്‍ പല അവസരങ്ങളിലും എന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. സിബിഐ എത്തി, ഇനി ഇപ്പോള്‍ ഇഡി വരും. ഇതെല്ലാം ഒരു തുടക്കം മാത്രമാണ്. പ്രധാനമന്ത്രി വരും, അമിത് ഷാ, പല മന്ത്രിമാരും നേതാക്കളും വരെ വരും. ഞാന്‍ അവരെയെല്ലാം മധുരം നല്‍കി സ്വീകരിക്കും. ഇതെല്ലാം എന്‍റെ വോട്ട് കൂട്ടാന്‍ സഹായിക്കും' മഹുവ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഇഡിയുടെ സമന്‍സ് അവഗണിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെതാണെന്നാണ് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ മുന്നണിയിലെ നേതാക്കളെ ഉപദ്രവിക്കുന്ന കേന്ദ്ര നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മഹുവ പരാതി നൽകിയിട്ടുണ്ട്.
സമന്‍സ് ലഭിച്ച കാര്യം ആദ്യം മഹുവ സമ്മതിച്ചിരുന്നില്ല. വിവരങ്ങള്‍ ഇഡിയിലൂടെ ചോര്‍ന്നെന്നാണ് ആരോപണം. തുടര്‍ന്ന് ഇഡിക്കെതിരെ മഹുവ കോടതിയെ സമീപിച്ച് ഇഡി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും വിവരങ്ങള്‍ പുറത്ത് വരുന്നു. ഫെമ ലംഘന കേസില്‍ ചോദ്യം ചെയ്യാനായി മഹുവക്കൊപ്പം വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.