കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസ് റജിസ്റ്റര്‍ ചെയ്തു. കരിമണല്‍ കമ്പനിയായ സി എം ആർ എല്ലുമായുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം നടത്തും. സിഎംആര്‍എല്‍ എക്സാലോജിക്കിന് കൈമാറിയ പണത്തിന് തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനാല്‍ ഇത് കള്ളപണ ഇടപാടായാണ് ഇഡി കണക്കിലെടുക്കുക. ഇഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം.
എസ്എഫ്ഐഒയുടെ അന്വേഷണം തുടരവേയാണ് ഇഡിയുടെ ഈ നീക്കം. വരും ദിവസങ്ങളില്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയക്കും. ആദായ നികുതി വകുപ്പിന്‍റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലൂടെയാണ് ഇരു കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പുറത്ത് വന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ പണം കൈമാറിയതിന് പകരമായി എന്ത് സേവനമാണ് എക്സാലോജിക്ക് നല്‍കിയതെന്ന് വ്യക്തമല്ല. ഇരു കമ്പനികള്‍ക്കും ഇതിന് വിശ്വസിനീയമായ ഉത്തരമില്ല. ഈ വ്യക്തത കുറവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കെജ്‍രിവാളിന്‍റെ അറസ്റ്റ് ആദ്യത്തെതും അവസാനത്തെതുമല്ല. ഈ വിഷയത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. എന്നാല്‍ കേന്ദ്ര ഭരണകൂടം ഇതിനൊന്നും വില കൊടുക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.