തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാർഥ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസിലെ പ്രധാന പ്രതികളെയും കൊലയാളികളെയും രക്ഷിക്കാനുള്ള നീക്കമാണിതെന്നും കേസ് അട്ടിമറിക്കാനുള്ള ഈ നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എസ്എഫ്ഐയുടെ ക്രിമിനലുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാർഥിന്‍റെ പിതാവ് ജയപ്രകാശ് ഇന്ന് കന്റോണ്‍മെന്റ് ഹൗസിലെത്തി. കൊലയാളികളെ സര്‍ക്കാരും പൊലീസും സിപിഎം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. ഈ പോരാട്ടത്തില്‍ സിദ്ധാർഥിന്‍റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും പാര്‍ട്ടി നല്‍കും. കൊലയാളികളെ സംരക്ഷിക്കാനാണ് ആദ്യം മുതലേ ഡീനും പോലീസും ശ്രമിച്ചത്. എന്നാല്‍ പല സംഘടനകളുടെ സമരവും, തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദവുമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.' അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ഈ കേസില്‍ സസ്‌പെൻഡ് ചെയ്ത 33 വിദ്യാര്‍ത്ഥികളെ പുതുതായി ചുമതലയേറ്റ വിസി തിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ സിദ്ധാർഥിന്‍റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയും സര്‍ക്കാരും വഞ്ചിച്ചെന്നും, കേസില്‍ നീതി കിട്ടുമോ എന്നതില്‍ സംശയമാണെന്നും ആരോപിച്ചു. തുടര്‍ന്ന് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികളെയും വീണ്ടും സസ്‌പെൻഡ് ചെയ്തു.