തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാർഥ് കൊല്ലപ്പെട്ട സംഭവത്തില്‍ കോളേജില്‍ നിന്ന് സസ്‌പെൻഡ് ചെയ്ത 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിക്കെതിരെ സിദ്ധാർഥിന്‍റെ അച്ഛന്‍ ജയപ്രകാശ്. സിദ്ധാര്‍ഥ് ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായി കൊല്ലപ്പെട്ടതാണ്. ഇതിനെതിരെ കോളേജ് അധികൃതര്‍ എടുത്ത നടപടി പുതുതായി ചുമതലയേറ്റ വിസി റദ്ദാക്കി. വിസി സ്വന്തം ഇഷ്ട പ്രകാരമെടുത്ത നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് സിദ്ധാർഥിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിസിയ്ക്ക് ആരോ എന്തോ വലിയ വാഗ്ദാനം നല്‍കിട്ടുണ്ടെന്നും ഒടുവില്‍ അദ്ദേഹം സിദ്ധാർഥ് സ്വയം മുറിവേൽപ്പിച്ചതാണെന്ന് വരെ പറയുമെന്നും സിദ്ധാർഥിന്‍റെ അച്ഛന്‍ ആരോപിച്ചു. എസ്എഫ്ഐ ട്രെയിനിങ് കിട്ടിയ സംഘടനയാണ്. മറ്റു പാര്‍ട്ടികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിപ്പ് നല്‍കാന്‍ റാഗിങ് സ്ഥലത്ത് കൊണ്ടുപോകാറുണ്ട്. സിബിഐ അന്വേഷണം വഴിമുട്ടി നിൽക്കുന്ന ഈ സാഹചര്യത്തില്‍, ഇതിനെതിരെ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്‍പില്‍ പ്രതിഷേധിക്കും. എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ. എന്തായാലും എന്‍റെ മകന്‍ നേരിട്ടതിനേക്കാള്‍ കൂടുതലായൊന്നും അനുഭവിക്കാനില്ല'- അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് വിസിയുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. നടപടി ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആരംഭിക്കും മുന്‍പ് തെളിവ് നശിപ്പിക്കാനും, സ്വന്തക്കാരെ രക്ഷിക്കാനുമുള്ള നീക്കമാണിതെന്നും സതീശന്‍ പറഞ്ഞു.