ചെന്നൈ: കേന്ദ്ര സര്‍ക്കാർ നികുതി വിഹിതം അനുവദിക്കുന്നതിലെ വിവേചനത്തെ വിമര്‍ശിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് കേന്ദ്രത്തിന് നികുതിയിനത്തില്‍ നല്‍കുന്ന ഓരോ രൂപയ്ക്കും വെറും 28 പൈസ മാത്രമാണ് കേന്ദ്രം തിരികെ നല്‍കുന്നതെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ പണം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാമനാഥപുരത്തും തേനിയിലും നടന്ന തെരഞ്ഞെടുപ്പ് റാലികൾക്കിടെയായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശങ്ങള്‍.
ഇനി മോദിയെ നമ്മള്‍ '28 പൈസ പ്രധാനമന്ത്രിയെന്ന്' വിളിക്കണമെന്നായിരുന്നു ഉദയനിധിയുടെ പരിഹാസം. നരേന്ദ്രമോദി ഇപ്പോള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയം തമിഴ്നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കും. ഫണ്ട് വിഭജനം, വികസന പദ്ധതികൾ, സംസ്ഥാനത്തെ നീറ്റ് നിരോധനം എന്നീ നടപടികളിലൂടെ തമിഴ്നാടിനോടുള്ള അവഗണന തുറന്നു കാണിക്കുകയാണ് കേന്ദ്രം. ‘മധുരൈ എയിംസ്’ എവിടെയും എത്താത്തത് കടുത്ത അവഗണനയുടെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് മോദി തമിഴ്നാട്ടില്‍ എത്തുന്നത്'- ഉദയനിധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെയും ഫണ്ട് വിവേചനത്തിൽ ഉദയനിധി സ്റ്റാലിൻ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ആരുടെയും അച്ഛന്റെ പഴ്‌സിലെ പണമല്ല, തമിഴ്നാട് സർക്കാർ അടച്ച നികുതിയുടെ വിഹിതമാണ് ചോദിക്കുന്നത് എന്നായിരുന്നു ഉദയനിധി പറഞ്ഞത്.