കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭൻ. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ നിന്ന് അധികാരാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് മാറിയെന്നും ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയും എന്നത് കൊണ്ടാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്നും സി കെ പത്മനാഭൻ പറഞ്ഞു. 'കോൺഗ്രസ് മുക്ത ഭാരതം' എന്നത് മാറ്റി 'കോൺഗ്രസ് മുക്ത ബിജെപി' എന്നതിന് വേണ്ടി പോരാടേണ്ടി വരുമോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കാസർക്കോട്ടെ പരിപാടിയിൽ പത്മജ വേണുഗോപാൽ വിളക്ക് കൊളുത്തുമ്പോൾ എഴുന്നേൽക്കാതിരുന്നതിനെക്കുറിച്ചും സി കെ പത്മനാഭൻ സംസാരിച്ചു. 'അന്നത്തെ പരിപാടിയില്‍ ഉദ്ഘാടകനായിട്ടാണ് എന്നെ ആദ്യം ക്ഷണിച്ചിരുന്നത്. എന്നാല്‍ പത്മജയാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. അന്ന് ഞാന്‍ കുറച്ച് അധിക സമയം പ്രസംഗിച്ചപ്പോള്‍ നന്നായി വിയര്‍ത്തിരുന്നു. അതുകൊണ്ടാണ് നിലവിളക്ക് കൊളുത്തുമ്പോള്‍ ഇരുന്നതും, പെട്ടന്ന് മടങ്ങിയതും. അത് ഒരിക്കലും ഒരു പ്രതിഷേധമല്ല'- സി കെ പത്മനാഭൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പണ്ട് ബിജെപിയെ എതിര്‍ത്തവരും, വിമര്‍ച്ചവരും ഇന്ന് അധികാരമുള്ളത് കൊണ്ട് കൂടെ വരുന്നതില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് എല്ലാം നേടിയെടുത്ത് ഇനി അവിടെ ഒന്നും ഇല്ലെന്ന് തിരിച്ചറിയുന്നവരാണ് ഇങ്ങനെ പാര്‍ട്ടി മാറുന്നതെന്നും പത്മനാഭൻ പറഞ്ഞു.
നേതാക്കൾക്കിടയിലുള്ള ഇത്തരം അതൃപ്തി ലോകസഭ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാമെന്നും ഈ വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന പദവിയേ നല്‍കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാര്‍ട്ടി മാറി വരുന്നവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ നേരെ കേന്ദ്രത്തില്‍ പോയി കൂടുന്നവരാണ്. ഇന്നിപ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി പലരും ഹിന്ദുത്വം വളര്‍ത്തി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ ശക്തി ഏകതയും ബഹുസ്വരതയുമാണ്. അത് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് പോകാന്‍. രാജ്യത്ത് മുസ്ലിം വിരുദ്ധത വളർത്തുന്നത് ഒരിക്കലും മോദിയും അമിത് ഷായുമല്ലെന്നും സികെ പത്മനാഭന്‍ കൂട്ടിച്ചേർത്തു.