കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില്‍ പ്രതികരണവുമായി കെടി ജലീല്‍. വടകരയില്‍ കണ്ട ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്‌ക്കേണ്ടെന്നും അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണെന്നും കെടി ജലീല്‍ പറഞ്ഞു. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിംഗ് വിസയെടുത്തെത്തിയ 'അതിഥി മരുമകനെ' നന്നായി സത്കരിച്ച് പാലക്കാട്ടേക്ക് തന്നെ വടകരക്കാര്‍ തിരിച്ചയക്കുമെന്നും ശൈലജ ടീച്ചര്‍ വടകരയില്‍ വിജയക്കൊടി പാറിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ ടി ജലീലിന്റെ കുറിപ്പ്
സങ്കടപ്പെടേണ്ട! എം.എൽ.എ സുഖമായി പാലക്കാട്ട് തിരിച്ചെത്തും.
പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം. തിരിച്ച് വരുമ്പോൾ കരയാൻ മറ്റൊരു സംഘത്തെ ഏർപ്പാടാക്കുന്നതാകും ഉചിതം. പാലക്കാട്ടെ ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ ജില്ലാ ബ്യൂറോകൾ ജാഗ്രതയോടെ ഇരുന്നാൽ ആ രംഗവും നന്നായി ക്യാമറയിൽ പകർത്താം.
വടകരയിൽ ഇന്ന് കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിൻ്റെ പണത്തിൻ്റെ പുളപ്പാണ്. ഇതിനെക്കാൾ വലിയ നോട്ടുകെട്ടുകളുടെ പിൻബലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിമർത്താടിയ വമ്പൻമാർ മൂക്ക്കുത്തി വീണ മണ്ണിൽ ശൈലജ ടീച്ചർ വിജയക്കൊടി പാറിക്കും. തീർച്ച.
സോഷ്യൽ മീഡിയയിൽ 10 ലക്ഷം ഫോളോവേഴ്സുള്ള ഒരു ''ചാരിറ്റി മാഫിയാ തലവനെയാണ്" പണം വാങ്ങി 'ചിലർ' എനിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പടക്കിറക്കിയത്. "പാവങ്ങളുടെ കപട തലവൻ്റെ" മാസ് എൻട്രിയെ ഒർമ്മിപ്പിക്കുന്നതായിരുന്നു വടകരയിലെ സോഷ്യൽ മീഡിയാ പി.ആർ വീരൻ്റെ ഇന്നത്തെ രംഗപ്രവേശം.
ലീഗ് മൂന്നാം സീറ്റായി ചോദിച്ചിരുന്നത് വടകരയോ കാസർഗോഡോ ആണ്. ലീഗിന് കിട്ടിയ മൂന്നാം സീറ്റെന്ന മട്ടിലാണ് വടകര മണ്ഡലത്തിലെ ലീഗണികളുടെ അഹങ്കാരത്തിമർപ്പ്. അതിന് രണ്ടുമാസത്തെ ആയുസ്സേ ഉള്ളൂ. കോലീബി ഉൾപ്പടെ എല്ലാ അലവലാതികളും ഒത്തുപിടിച്ചിട്ടും തവനൂരിൽ ചെങ്കൊടി താഴ്ത്തിക്കെട്ടാൻ കഴിഞ്ഞില്ല. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിംഗ് വിസയെടുത്തെത്തിയ 'അതിഥി മരുമകനെ' നന്നായി സൽക്കരിച്ച് പാലക്കാട്ടേക്കു തന്നെ വടകരക്കാർ തിരിച്ചയക്കും. റംസാൻ കാലം ആയത് കൊണ്ട് അപ്പത്തരങ്ങൾക്ക് പഞ്ഞമുണ്ടാകില്ല.
അറുപതിനായിരത്തിലധികം വോട്ടുകൾക്ക് മട്ടന്നൂരിൽ നിന്ന് ജയിച്ച ഷൈലജ ടീച്ചർ പോന്നപ്പോൾ ആരും കരഞ്ഞില്ല പോലൊ! 3500 വോട്ടിന് ജയിച്ച പാലക്കാട് എം.എൽ.എ വടകരയിലേക്ക് പോന്നപ്പോൾ പാലക്കാട്ടുകാർ മുഴുവൻ കരഞ്ഞുവെന്നാണ് യൂത്തൻമാരുടെ വീമ്പു പറച്ചിൽ. ഷൈലജ ടീച്ചറോട് മൽസരിച്ച് തോറ്റ് തൊപ്പിയിടാൻ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കാണറിയാത്തത്? പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിൻ്റെ തനിയാവർത്തനമാണ് പാലക്കാട്ട് നടന്നത്. അത് പക്ഷെ മാധ്യമങ്ങൾ എത്ര സമർത്ഥമായാണ് മൂടിവെച്ചത്!
സാധാരണക്കാരുടെ വികാരവിചാരങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ള സഖാവ് ശൈലജ ടീച്ചറെ പാർലമെൻ്റിലേക്കയച്ച്, കാലം തങ്ങളിലേൽപ്പിച്ച ദൗത്യം വടകര പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാർ ഭംഗിയായി നിർവ്വഹിക്കും. കാത്തിരിക്കാം, ആ സന്തോഷ വാർത്ത കേൾക്കാൻ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക