തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സിബിഐയെ അന്വേഷണം ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്‍റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മകന്‍റെ മരണത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് മുഖ്യമന്ത്രിയോട് പറഞ്ഞു. സിബിഐക്ക് അന്വേഷണം കൈമാറുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും എന്ന്, എപ്പോള്‍ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും കുറ്റമറ്റ അന്വേഷണമാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐക്ക് അന്വേഷണം കൈമാറണമെന്ന വിദ്യാര്‍ത്ഥിയുടെ അമ്മയുടെ നിവേദനം മാനിച്ച് കേസന്വേഷണം സിബിഐ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ആവശ്യപ്പെട്ടു. മര്‍ദ്ദിച്ച് അവശനായി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത ആള്‍ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മകന്‍ മരിച്ചതല്ല കൊന്നതാണെന്ന് ജയപ്രകാശ് പറഞ്ഞു. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും, കേസിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാൽ മതിയെന്നും ജയപ്രകാശ് പറഞ്ഞു.
അതേസമയം സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ കോണ്‍ഗ്രസ് സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി.