കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ കോളേജ് ഡീൻ എംകെ നാരായണനെയും അസി വാർഡൻ ഡോ കാന്തനാഥനെയും വൈസ് ചാന്‍സിലര്‍ സസ്പെന്‍ഡ് ചെയ്തു. നേരത്തെ സംഭവത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് ഇരുവരും വിസിക്ക് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരുടെയും വിശദീകരണം തള്ളിക്കൊണ്ടാണ് വിസിയുടെ നടപടി. എത്ര നാളത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ നേരത്തെ വിസിക്കെതിരെ നടപടിയെടുത്തെങ്കിലും ഹോസ്റ്റല്‍ വാര്‍ഡനും ഡീനിനുമെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിദ്ധാര്‍ഥിന്‍റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നെന്നും ഇരുവരും വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ മറുപടി തൃപ്തകരമല്ലെന്ന് വിസി വ്യക്തമാക്കി. കേസന്വേഷണത്തിന്‍റെ ഭാഗമായി ഇരുവരും സ്ഥാനത്ത് നിന്ന് മാറി നില്‍കുന്നതാണ് ഉചിതമെന്ന് വിസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ അനിഷ്ട്ട സംഭവങ്ങള്‍ എന്തുകൊണ്ട് ഇരുവരും അറിഞ്ഞില്ല എന്നാണ് വിസിയുടെ ചോദ്യം. അതേസമയം, കേസിലെ നിർണായക തെളിവായ ബെൽറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. സിദ്ധാര്‍ഥിന് ഏറ്റവും കൂടുതല്‍ പരിക്കേറ്റത് ബെല്‍റ്റ് അടി കൊണ്ടാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പില്‍ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണും ചെരുപ്പും കണ്ടെത്തി. എന്നാൽ ബെൽറ്റിനെ കുറിച്ച് യാതൊരു വിവരവുമില്ല.