ഗാസ: ഗാസയിലെ ഖബര്‍സ്ഥാനുകള്‍ക്കു നേരെയും ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഖബറുകള്‍ തകര്‍ന്ന് മൃതദേഹങ്ങള്‍ പരിസരത്ത് ചിന്നിച്ചിതറിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജബലിയ അഭയാര്‍ത്ഥി ക്യാംപില്‍ നേരത്തെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ക്യാംപിലെ ബ്ലോക്ക് 2 ഏരിയയില്‍ താല്‍ക്കാലിക ഖബര്‍സ്ഥാനൊരുക്കി കൂട്ടത്തോടെ മറവ് ചെയ്തിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണം നടത്തിയത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ 150 നാളുകള്‍ പിന്നിടുമ്പോള്‍ താൽക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ചർച്ചയ്ക്കായി കെയ്റോയിലേക്ക് ആരെയും അയക്കേണ്ടന്ന നിലപാടിലാണ് ഇസ്രയേല്‍. ഉപാധികളോടെ വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ ഫലസ്തീൻ സ്ത്രീകള്‍ക്ക് നേരെ ഇസ്രയേല്‍ സേന ലൈംഗികാതിക്രമം നടത്തിയതായി യുഎന്‍ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നു. പട്ടിണി മൂലം നിരവധി കുട്ടികളാണ് മരിക്കുന്നത്. ഇത് ഇനിയും ഉയര്‍ന്നേക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷണ സഹായം എത്തിക്കുന്നതിന് വരെ ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാകും.
അടിയന്തരമായി താല്‍ക്കാലിക വെടി നിര്‍ത്തല്‍ അത്യാവശ്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് പറഞ്ഞു. കടല്‍ മാര്‍ഗ്ഗം ഗാസയിലേക്ക് വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ സഹായം എത്തിക്കുമെന്നും അവർ അറിയിച്ചു. കെയ്റോയിൽ വെച്ച് നടക്കുന്ന ചര്‍ച്ചയിലേക്ക് പ്രതിനിധികളെ അയക്കേണ്ടന്ന നിലപാടിലാണ് ഇസ്രയേല്‍. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രയേല്‍ ജയിലിൽനിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ വിഷയങ്ങളില്‍ ഹമാസ് വ്യക്തത വരുത്തണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വരാതെ വിവരങ്ങള്‍ കൈമാറില്ലന്ന് ഹമാസ് വ്യക്തമാക്കി.