വയനാട്: വന്യജീവി ആക്രമണത്തിന്റെ ഭീതിയിൽ വൻ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. രാവിലെ ഏഴരയോടെ രാഹുൽ ഗാന്ധി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. 'നിങ്ങൾക്കൊപ്പം ഞാനുണ്ട്, എന്താവശ്യത്തിനും എന്നെ വിളിക്കാം' അജിയുടെ ഒൻപതു വയസുകാരനായ മകനെ ചേർത്തുനിർത്തി രാഹുൽ പറഞ്ഞു. 'അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുളള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി സംസാരിച്ചിരുന്നു. കുടുംബത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകും'- രാഹുൽ ഗാന്ധി പറഞ്ഞു.
തുടർന്ന് പാക്കത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചർ പോളിന്റെ കുടുംബത്തെ കണ്ടു. രാഹുൽ ഗാന്ധിയുടെ സന്ദർശനം ആശ്വാസം നൽകിയെന്നും മകളുടെ വിദ്യാഭ്യാസമുൾപ്പെടെയുളള വിഷയങ്ങളിൽ സഹായം വാഗ്ദാനം ചെയ്‌തെന്നും പോളിന്റെ ഭാര്യ പറഞ്ഞു. ' രാഹുൽ ഗാന്ധി പഠനത്തിന്റെ കാര്യം ചോദിച്ചു. വീട് മുന്നോട്ടുപോകാൻ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണ് ചോദിച്ചു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഭയപ്പെടേണ്ടെന്ന് പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചെയ്തുതരാമെന്ന് പറഞ്ഞു. എംപി നേരിട്ട് പറയുമ്പോൾ അതിൽ വിശ്വാസമുണ്ട്'- പോളിന്റെ മകൾ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭാരത് ജോഡോ ന്യായ് യാത്ര ഒരു ദിവസത്തേക്ക് മാറ്റിവെച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. കെ സി വേണുഗോപാൽ, ടി സിദ്ദിഖ് എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന്നു. പോളിന്റെ വീട്ടിൽ നിന്നും കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് രാഹുൽ ഗാന്ധി പോയത്. ശേഷം കൽപ്പറ്റ ഗസ്റ്റ് ഗൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തശേഷം അദ്ദേഹം മടങ്ങും.