തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ കടകൾക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേണ്ടിയുള്ളതാണെന്നും ഈ നടപടി ശരിയല്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
'തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രചാരണം ശരിയല്ലന്നും അതു നടപ്പാക്കാന്‍ വിഷമമുണ്ടെന്നും കേന്ദ്രത്തെ അറിയിക്കും. വളരെ കാലമായി റേഷന്‍ സംവിധാനവും റേഷന്‍ കടകളും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഇന്നു വരെ ഉണ്ടാകാത്ത പുതിയ പ്രചാരണ രീതിയാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിവിടെ നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനെ ഇത് അറിയിക്കാൻ പറ്റില്ലേ എന്ന് അന്വേഷിക്കും'- മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭക്ഷ്യ ധാന്യ വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ബാനറുകളും സെല്‍ഫി പോയിന്‍റും സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാർ കർശന നിര്‍ദേശം നൽകിയിരുന്നു. റേഷന്‍ കടകളില്‍ മോദിയുടെ ചിത്രം സ്ഥാപിക്കാത്തതിന്റെ പേരില്‍ നെല്ല് സംഭരണത്തിന് പശ്ചിമ ബംഗാൾ സർക്കാരിന് അനുവദിച്ച 7000 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരുന്നു.