ബെല്‍ഗ്രേഡ്: രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റുകള്‍ക്കായി ഇന്ത്യയിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് സെര്‍ബിയന്‍ ടെന്നീസ് താരം ദേജന റഡനോവിച്ച്. ഇനിയൊരിക്കലും ഇന്ത്യയിലേക്കില്ലെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യയിലെ ഭക്ഷണം, ശുചിത്വം, ഗതാഗതം എന്നിവയെ വിമര്‍ശിച്ചായിരുന്നു ദേജനയുടെ പോസ്റ്റ്. മൂന്ന് രാജ്യാന്തര ടൂർണമെന്റിനായി മൂന്നാഴ്ചയാണ് താരം ഇന്ത്യയില്‍ തങ്ങിയത്.
ഇന്ത്യന്‍ ഭക്ഷണം ഒട്ടും ഇഷ്ട്ടമായില്ലെന്നും ഭക്ഷണത്തില്‍ പുഴു ഉണ്ടായിരുന്നെന്നും ഹോട്ടലില്‍ അഴുക്കു പുരണ്ട തലയണകളും വൃത്തിഹീനമായ കിടക്കയുമായിരുന്നെന്നും ദേജന റഡനോവിച്ച് പറഞ്ഞു. മറ്റൊരു പോസ്റ്റില്‍ ഇന്ത്യയിലെ ഗതാഗത കുരുക്കിനെയും ജനങ്ങളുടെ ഗതാഗത ബോധത്തെയും അവര്‍ വിമര്‍ശിച്ചു. പുണെ, ബെംഗളൂരു, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായിരുന്നു താരത്തിന് മത്സരങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൈപ്പ് വെള്ളം കുടിക്കുന്നതിലും പഴങ്ങള്‍ കഴിക്കുന്നതിലും അവര്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'ഇന്ത്യയ്ക്ക് എന്നന്നേക്കും വിട' ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്നും ദേജന റഡനോവിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സെർബിയൻ താരത്തിന്റെ പോസ്റ്റുകൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. താരത്തിന്റെ ഉള്ളിലെ വംശീയത പുറത്ത് വന്നെന്നാണ് വിമര്‍ശനം.
എന്നാല്‍ താന്‍ വംശീയവാദിയല്ലെന്നും തനിക്ക് ഇഷ്ട്ടമില്ലാത്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞതാണെന്നും ദേജന വ്യക്തമാക്കി. 'എന്‍റെ രാജ്യമായ സെര്‍ബിയയില്‍ വന്ന് നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങൾ വംശീയവാദിയാണ് എന്നാണോ? ഇതും വംശീയതയുമായി എന്ത് ബന്ധമാണുള്ളത് ?'- ദേജന ചോദിച്ചു. തനിക്ക് എല്ലാ രാജ്യങ്ങളിലും എല്ലാ നിറത്തിലുമുള്ള സുഹൃത്തുക്കളുണ്ടെന്നും ആ കാര്യങ്ങളിലേക്ക് കടക്കുന്നില്ല, അത് തികച്ചും അസംബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.