കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ സംഘിയാക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ എംപി. കേന്ദ്രസര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചയാളാണ് എന്‍ കെ പ്രേമചന്ദ്രനെന്നും ആരോപണങ്ങളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കെ മുരളീധരന്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി തന്നെ ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ താന്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സഭയ്ക്ക് അകത്തും പുറത്തും മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ് എന്‍ കെ പ്രേമചന്ദ്രന്‍. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പോകും. പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയില്‍ സ്വീകരിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രേമചന്ദ്രനൊപ്പം നില്‍ക്കും. കേരളത്തിനകത്തും പുറത്തും ബിജെപിയാണ് കോണ്‍ഗ്രസിന്റെ ശത്രു. സ്വന്തം അന്തര്‍ധാര മറച്ചുവെയ്ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാണിക്കുന്ന പാപ്പരത്തമാണ് ഇപ്പോഴത്തെ വിമര്‍ശനം'- കെ മുരളീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തനിക്കെതിരെ ഉയരുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നുമാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതികരണം. 'പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണത്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്ത മറ്റുളളവര്‍. പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ് ഞാന്‍. എന്നാല്‍ സൗഹൃദ വിരുന്നില്‍ ഭക്ഷണം കഴിക്കാതെ പോകാനുളള രാഷ്ട്രീയ മര്യാദകേട് എനിക്കില്ല. എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും വിവാദമുണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം'- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.