മുംബൈ: നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ എന്‍സിബി മേധാവി സമീര്‍ വാങ്കഡെക്കെതിരെ ഇഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടെന്ന കേസില്‍ നേരത്തെ സമീർ വാങ്കഡെക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇഡിയുടെ കേസ്. ഈ കള്ളപണം വെളുപ്പിക്കാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍.
ഇതിനെതിരെ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് തള്ളണം, വിധി വരും വരെ അറസ്റ്റ് ചെയ്യരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി. അതേസമയം, അന്ന് ആര്യന്‍ ഖാന്‍റെ കേസ് കൈകാര്യം ചെയ്ത ചില ഉദ്യോഗസ്ഥരെ ഇഡി വിളിപ്പിച്ച് വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് മുന്‍പ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സിവിൽ സർവീസ് ലിസ്റ്റില്‍ കയറിയെന്ന ആരോപണവും വാങ്കഡെക്കെതിരെ ഉയര്‍ന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021 ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേരെ മുംബൈയിലെ ആഡംബര കപ്പലിൽനിന്ന് വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നത്. ഷാറൂഖിന്റെ മാനേജറോട് വാങ്കഡെ 25 കോടി ആവശ്യപ്പെട്ടതായി ഒരു സാക്ഷി വെളിപ്പെടുത്തി. 26 ദിവസത്തിനു ശേഷം ബോംബെ ഹൈക്കോടതി ആര്യനെ ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തെളിവുകളുടെ അഭാവത്തില്‍ ആര്യനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.