ഗസ്സ സിറ്റി: ഹമാസ് ഇസ്രായേല്‍ ബന്ദി മോചന ചര്‍ച്ചയും വെടി നിര്‍ത്തല്‍ കരാറും നിർണായക ഘട്ടത്തിലെന്ന് ഖത്തറും അമേരിക്കയും. ഇസ്രായേല്‍ കരാര്‍ അംഗീകരിച്ചെന്നും ഹമാസിന്റെ ഭാഗത്തുനിന്നും അനുകൂല സന്ദേശം ലഭിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
119 ദിവസമായി തുടരുന്ന യുദ്ധത്തില്‍ വെടി നിര്‍ത്തല്‍ കരാര്‍ ഉടന്‍ തന്നെ പ്രാബല്യത്തിൽ വരും. ഇരു കൂട്ടരും കരാര്‍ ഏറെക്കുറേ അംഗീകരിച്ചു. ഒന്നര മാസം മുതല്‍ രണ്ടു മാസം വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഒരു ബന്ദിക്കു പകരം നൂറ് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും കരാറിൽ ഉൾപ്പെടുന്നതായി വിവരമുണ്ട്. കരാറില്‍ ഇസ്രായേലിന്റെ സേന ഗസ്സ വിടണം എന്ന വിഷയത്തില്‍ ഹമാസിന്‍റെ നിലപാട് നിർണായകമായിരിക്കും. ആദ്യ ഘട്ടത്തില്‍ 40 ബന്ദികളെയായിരിക്കും കൈമാറുക. ഇതിനു പകരമായി 4,000ത്തോളം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. 131 ബന്ദികളാണു നിലവിൽ ഹമാസിന്റെ പിടിയിലുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബന്ദികളുടെ മോചനം നീളുന്നതിനെ തുടര്‍ന്ന് ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വലിയ ഭീഷണി ഉയര്‍ന്നിരുന്നു. ഇന്നലെ രാത്രി ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്ന് കരാര്‍ വിലയിരുത്തിയെന്നും ഗസ്സയ്ക്കും ഇസ്രായേലിനുമിടയില്‍ ബഫർ സോൺ നിര്‍മ്മിക്കുമെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ എണ്ണം 27,000 കടന്നു.