ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. 58 മിനിറ്റുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തീര്‍ത്തത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്ന ഏറ്റവും ചെറിയ ബജറ്റ് അവതരണമാണിത്. സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും ഇടക്കാല ബജറ്റില്‍ ഇല്ലായിരുന്നു.
ദരിദ്രര്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുളള ചില നിര്‍ദേശങ്ങളും റെയില്‍വേ, ടൂറിസം മേഖലയുടെ വികസനത്തിനായുളള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ ഇടംപിടിച്ചിട്ടുളളത്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ നേരത്തെ കൊണ്ടുവന്ന പദ്ധതികള്‍ വിപുലീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
1: പ്രത്യക്ഷ പരോക്ഷ നികുതികളില്‍ മാറ്റമില്ല.
2: ഇറക്കുമതി തീരുവകളിലും മാറ്റമില്ല
3: ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കും
4:35 ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും.
5: യുവാക്കള്‍ക്ക് പരിശരഹിത വായ്പ്പ നല്‍കാനായി ഒരുലക്ഷം കോടിയുടെ ഫണ്ട്.
6: 40,000 റെയില്‍വേ കോച്ചുകള്‍ വന്ദേഭാരത് നിലവാരത്തിലാക്കും.
7: രാഷ്ട്രീയ ഗോകുല്‍ പദ്ധതി വഴി പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും
8: കാര്‍ഷിക മേഖലയില്‍ സ്വകാര്യവത്കരണം.
9: അടുത്ത 5 വര്‍ഷം കൊണ്ട് രണ്ടുകോടി വീടുകള്‍ നിര്‍മ്മിക്കും.
10: ടൂറിസം വികസനത്തിന് പലിശരഹിത വായ്പ്പ
11: പ്രതിരോധ ആവശ്യങ്ങള്‍ക്കായി പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കും.
12: ഇ വാഹന മേഖല വിപുലമാക്കും.
13: ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും.
14: സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷ കാലാവധിയില്‍ 75,000 കോടിയുടെ പലിശരഹിത വായ്പ്പ
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക