വാഷിങ്ടൻ: മുന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മാധ്യമ പ്രവര്‍ത്തക ഇ ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസിൽ വിധി വന്നു. 83.3 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി നല്‍കാനാണ് വിധി. ജീന്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് ന്യൂയോര്‍ക്ക് കോടതി വിധിച്ചത്. മൂന്ന് മണിക്കൂറിനടുത്ത് നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഒമ്പത് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിധി അപഹാസ്യമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വിധി പറയും മുന്‍പ് തന്നെ ട്രംപ് കോടതിയില്‍ നിന്ന് ഇറങ്ങി പോയി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019-ല്‍ ആണ് ട്രംപിനെതിരെ കാരള്‍ ആരോപണവുമായി രംഗത്തെത്തിയത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നാണ് പരാതി. ഇത്രയും വര്‍ഷം താന്‍ ഇത് പുറത്ത് പറയാതിരുന്നത് ട്രംപിനെ പേടിച്ചിട്ടായിരുന്നെന്നും അവർ പറഞ്ഞു. 80 വയസ്സുള്ള കാരള്‍ എല്‍ വാരികയിലെ എഴുത്തുകാരിയാണ്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് അവർ തന്റെ 'തരക്കാരി' അല്ലെന്നും വ്യാജ പരാതിയിലൂടെ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. കാരളിനെ താന്‍ കണ്ടിട്ടില്ലെന്നും ഇതെല്ലാം അവരുടെ പുസ്തകം വിറ്റു പോകാനുള്ള തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1996-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. 'മാൻഹാറ്റനിലെ ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽ ഷോപ്പിങ് നടത്തുന്നതിനിടയിലാണ് ട്രംപിനെ കണ്ടത്. അന്ന് ട്രംപ് വലിയ റിയൽ എസ്റ്റേറ്റ് വ്യവസായിയായിരുന്നു. സൗഹൃദം നടിച്ച് അടുത്ത് പിന്നീട് ഡ്രസ്സിങ് റൂമില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്താക്കുമെന്നും ജോലി പോകുമെന്നും കരുതിയാണ് പൊലീസില്‍ അറിയിക്കാതിരുന്നത്'- എന്നാണ് ജീൻ കാരൾ പറഞ്ഞത്.