തിരുവനന്തപുരം: കെ എം മാണിയെ അപമാനിച്ചവരെക്കൊണ്ട് ആത്മകഥ പ്രകാശിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ എം മാണി യുഡിഎഫിന്റെ നേതാവായിരുന്നെന്നും അദ്ദേഹമുണ്ടായിരുന്നെങ്കിൽ കേരളാ കോൺഗ്രസ് എം ഒരിക്കലും യുഡിഎഫ് വിടില്ലായിരുന്നെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മാണി സാറിനെ നിയമസഭയിൽ അപമാനിക്കാൻ ശ്രമിച്ചവരെക്കൊണ്ടുതന്നെ പുസ്തകപ്രകാശനം ചെയ്തത് മാണി സാറിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം യുഡിഎഫിന്റെ നേതാവുതന്നെയായിരുന്നു. ചില തിക്താനുഭവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിക്കാണണം. പക്ഷെ അദ്ദേഹമുണ്ടായിരുന്നെങ്കിൽ യുഡിഎഫ് വിടില്ലായിരുന്നു. ഒരിക്കൽ അദ്ദേഹം മുന്നണി വിട്ടതായിരുന്നില്ല. എൽഡിഎഫിലേക്ക് പോയില്ല. കുറച്ചുനാൾ മാറി നിന്നതിനുശേഷം വീണ്ടും അദ്ദേഹം ശക്തനായി തിരിച്ചുവന്നു. അതിനെ പിണറായി രാഷ്ട്രീയവത്കരിക്കാൻ നോക്കുകയാണ്. അതുപക്ഷേ നടക്കില്ല. മാണി സാറിനെ ഇഷ്ടമുളളവരാരും എൽഡിഎഫിന് വോട്ടുചെയ്യില്ല'- കെ മുരളീധരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യാഴാഴ്ച്ച നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ കെ എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയം പഠിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വലിയ മുതൽക്കൂട്ടാണ് കെഎം മാണിയുടെ 'ആത്മകഥ' എന്ന് മുഖ്യമന്ത്രി പറഞ്ഞു. 1950-കൾക്ക് ശേഷമുളള കേരളാ രാഷ്ട്രീയത്തിലെ എല്ലാ പ്രധാന സംഭവങ്ങളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും മുന്നണി ബന്ധങ്ങൾ എങ്ങനെയാവരുത് എന്നതുസംബന്ധിച്ച ചില പാഠങ്ങളും പുസ്തകത്തിലൂടെ കെ എം മാണി മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.