തിരുവനന്തപുരം: ഭരണഘടനയെയും നിയമസഭയെയും അവഹേളിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ - ഗവര്‍ണര്‍ പിണക്കം പോലും രാഷ്ട്രീയ നാടകമാണെന്നും സര്‍ക്കാര്‍ പ്രതിരോധത്തിൽ ആയപ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ എത്തിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. നയപ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ന് നിയമസഭയില്‍ നടന്നത് കുറേ കാലമായി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. അതില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഒന്നും തന്നെ ഇല്ല. ഇത്രയും മോശമായ ഒരു നയപ്രഖ്യാപനം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല'- സതീശന്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയത് നമ്മള്‍ കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സർക്കാര്‍ ക്ഷണിച്ചിരുന്നു എന്നാല്‍ പ്രതിപക്ഷം അത് നിരസിച്ചു. തുടര്‍ന്ന് ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയന്ന് പൊതുസമ്മേളനമാക്കി മാറ്റി. കൊള്ളപ്പിരിവും വ്യാജ പിരിവും നടത്തി സംഘടിപ്പിച്ച പരിപാടിയാണ് കേരളീയവും നവകേരള സദസും. ഇത് സംബന്ധിച്ച കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇല്ല'- വി ഡി സതീശൻ കൂട്ടിച്ചേർത്തു.