ഡല്‍ഹി: ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ ശിക്ഷാ ഇളവിനായി തെറ്റായ വിവരങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും പ്രതികള്‍ ജയിലേക്ക് തിരിച്ചു പോകണമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര ഹൈക്കോടതിക്ക് മാത്രമേ വിഷയത്തില്‍ ഇടപെടാനാകുകയുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കെതിരായ ഇത്തരം ഹീനമായ കുറ്റങ്ങള്‍ക്ക് ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതിജീവതയുടെ അവകാശങ്ങളും കണക്കിലെടുക്കണം. അവരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിജീവിത നല്‍കിയ ഹരജി നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. ശിക്ഷ ഒരിക്കലും ഒരു പ്രതികാര നടപടി അല്ലെന്നാണ് തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ പറഞ്ഞിരുന്നത്. ശിക്ഷാ നടപടി ഒരു മരുന്നാണ്, അത് കുറ്റവാളികള്‍ക്ക് നല്ല രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കണം അങ്ങനെയെങ്കില്‍ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളെ മുന്‍ നിര്‍ത്തിയാണ് ഹരജി പരിഗണിച്ചിരുന്നത്. പക്ഷേ ഇവിടെ അതിജീവിത അനുഭവിച്ച ക്രൂരതകള്‍ കൂടി കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.
2002-ല്‍ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനു എന്ന 5 മാസം ഗര്‍ഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗത്തിരയാക്കുകയും കുടുംബത്തിലെ 7 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു കുടുംബം ഒളിച്ചു പോയത്. പക്ഷെ 2002 മാര്‍ച്ച് 3ന് ഇവരെ കണ്ടെത്തുകയും ആക്രമിക്കുകയു ചെയ്തു. ബാനുവിന്‍റെ മൂന്നു വയസ്സു മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു കൊലപ്പെടുത്തിയത്. മരിച്ചെന്നു കരുതി ഉപേക്ഷിച്ച ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2022 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കീസ് ബാനുവും, സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്. പ്രതികളെ വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
2008 ജനുവരി 21നാണ് മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. തടവുകാരില്‍ ഒരാള്‍ താന്‍ ശിക്ഷാ കാലാവധി 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുകയും, സമിതിയുടെ ശുപാര്‍ശ മുൻനിര്‍ത്തിയായിരുനു സര്‍ക്കാരിന്റെ തീരുമാനം.