കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 12ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ അയച്ചിരുന്ന സമൻസ് ഇ ഡിതന്നെ പിൻവലിച്ചിരുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് റിസർവ് ബാങ്കാണ് എന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, കേസില്‍ ആർബിഐയേയും കോടതി കക്ഷി ചേര്‍ത്തിരുന്നു. എന്നാല്‍, ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ ഡിയാണെന്ന് ആർബിഐ വ്യക്തമാക്കി. അതോടെയാണ് ഇഡി വീണ്ടും തോമസ് ഐസക്കിനെ തേടിയെത്തുന്നത്.
മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് പുതിയ സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മരവിപ്പിച്ചുകൊണ്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ കൂടി കേസിൽ കക്ഷി ചേർത്തത്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇ ഡി ആരോപണം. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണ്. സി എ ജി ചൂണ്ടിക്കാട്ടിയ ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം..