ഗാസ: ലെബനൻ തലസ്ഥാനമായ ബയ്റൂത്തില്‍ ഹമാസ് ഓഫീസിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്‍റെ രാഷ്ട്രീയ ഉപാധ്യക്ഷൻ സാലിഹ് അല്‍ ആറൂറിയടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്‍റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ്സിന്‍റെ സ്ഥാപകരിലൊരാളാണ് ആറൂറി.15 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞ ശേഷം ലെബനനിലായിരുന്നു ആറുറിയുടെ താമസം. സാലിഹ് അല്‍ ആറൂറിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഫലസ്തീൻ സംഘടനകൾക്ക് പുറമെ ഹിസ്ബുല്ലയും ഹൂതികളും ഇറാനും മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രാത്രിയാണ് ഇസ്രയേല്‍ ലെബനനിൽ ട്രോണ്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല ലെബനന്‍ ലക്ഷ്യമാക്കിയുള്ള ഏത് ആക്രമണത്തിനും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്‍റെ മുതിര്‍ന്ന നേതാവിന്റെ വധം. ഇത് സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തൽ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആറുറിയുടെ വധത്തില്‍ ഇതുവരെ ഇസ്രായേലും അമേരിക്കയും പ്രതികരണത്തിന് തയാറായിട്ടില്ല. ഒന്നും പ്രതികരിക്കരുതെന്ന് മന്ത്രിമാര്‍ക്ക് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതയാണ് വിവരം. അമേരിക്കയെ മുൻകൂട്ടി അറിയിക്കാതെയാണ് ആറൂറിയെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇന്നലെ മാത്രം 207 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമം നിര്‍ത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.