തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. മാസങ്ങള്‍ നീണ്ട അന്വേഷണത്തിൽ ജസ്നയിലേക്കെത്താനുള്ള തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതോടെയാണ് കേസ് അവസാനിപ്പിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തുടക്കം മുതല്‍ ദുരൂഹതകള്‍ നിറഞ്ഞ കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്നും എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയെ ജെയിംസ് എന്ന പെണ്‍കുട്ടിയെ 2018 മാർച്ച് 22-നാണ് കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണ് ജസ്ന. എരുമേലി വരെ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തുവെന്നതിന് സാക്ഷികളുണ്ട്. അന്ന് ജസ്ന ഫോണ്‍ എടുത്തിരുന്നില്ല. ഇത് മനപ്പൂര്‍വ്വമായിരുന്നോ അതോ മറന്നു വെച്ചതാണോ അറിയില്ല. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എവിടെയുമെത്തിയില്ല. രണ്ട് ലക്ഷത്തോളം നമ്പറുകള്‍ ശേഖരിച്ച്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടക്കത്തില്‍ സ്വന്തം അച്ഛന്‍, സുഹൃത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിന്‍റെ സംശയമുനയിൽ വന്നത്. പെണ്‍കുട്ടിയെ കാണാതായ ദിവസം 16 തവണ ആണ്‍ സുഹൃത്ത് വിളിച്ചിരുന്നു. ഇയാളെ പലതവണ ചോദ്യം ചെയ്തിട്ടും കാര്യമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടക്, ബെംഗളൂരു, ചെന്നെ തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. വനപ്രദേശങ്ങളില്‍ അടക്കം പരിശോധനകളും അന്വേഷണവും നടത്തി പക്ഷെ ഒരു തുമ്പും കിട്ടിയില്ല. കൊലപാതകം, ആത്മഹത്യ, പ്രണയത്തെ തുടര്‍നുള്ള ഒളിച്ചോട്ടം, രാജ്യാന്തര മത തീവ്രവാദ സംഘടനകളുടെ സ്വാധീനം തുടങ്ങി പല സാധ്യതകളും അന്വേഷിച്ചു.
ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിവര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കോടതിയുടെ തീരുമാനം നിർണായകമാകും. എല്ലാ വഴികളും പരിശോധിച്ചുവെന്നും, തെളിവുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.