കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പോലീസ്. മാധ്യമപ്രവർത്തകയുടെ അനുവാദമില്ലാതെ ശരീരത്തിൽ മന:പൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ കൂടാതെ 354ഉം 119 എ വകുപ്പും ചുമത്തി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലൈംഗികാതിക്രമം, പൊതു സ്ഥലത്ത് വെച്ച് സ്ത്രീയോട് മോശമായി പെരുമാറൽ തുടങ്ങിയ വകുപ്പുകളാണ് ചേര്‍ത്തത്. ഒക്ടോബര്‍ 27-ന് കോഴിക്കോട് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക ഉടന്‍ കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും അവരുടെ ദേഹത്ത് സുരേഷ് ഗോപി കൈ വെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടർന്ന് മാധ്യമപ്രവര്‍ത്തക പൊലീസിനും വനിതാ കമ്മിഷനും പരാതി നല്‍കി. സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ആ കുട്ടിയ്ക്ക് താന്‍ കൈ വെച്ചത് റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. നടക്കാവ് പോലീസ് കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.