തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ വിമര്‍ശനവുമായി മന്ത്രി വി അബ്ദുറഹിമാൻ. ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നും അദ്ദേഹത്തെ പോലുള്ളവര്‍ കേരളത്തിന്‍റെ മതസൗഹാർദത്തിന് വിലങ്ങുതടിയാണെന്നും അബ്ദുറഹിമാൻ പറഞ്ഞു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
'ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്ലിം സമുദായം പങ്കെടുക്കരുതെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്? ന്യൂനപക്ഷ വകുപ്പിന്‍റെ മന്ത്രി എന്ന നിലയില്‍ ഇത്തരക്കാരെ ജയിലടക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മന്ത്രി വ്യക്തമാക്കി. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളെ സിപിഎം അടക്കമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവർ മിശ്രവിവാഹത്തിലൂടെ മതപരിവർത്തനം നടത്തി കൊണ്ടുപോവുകയാണ് നിർബന്ധിക്കുകയാണെന്ന രീതിയിലുള്ള പ്രസ്താവന നേരത്തെ നടത്തിയിരുന്നു. മനുഷ്യരുടെ ഹൃദയങ്ങളിലാണ് ദൈവം കുടികൊള്ളുന്നത്. രണ്ട് മനുഷ്യര്‍ സ്നേഹത്തിൽ ഒരുമിച്ച് പോകുന്നുണ്ടെങ്കില്‍ തെറ്റില്ല. ഇത്തരം പ്രസ്താവനകള്‍ തുടര്‍ന്നാല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും'- മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളം സൗഹാർദത്തോടെ മുന്നോട്ട് പോകുന്ന സംസ്ഥാനമാണെന്നും ഇത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹം ഇവരെ അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആഘോഷങ്ങള്‍ മുസ്ലിം സമുദായങ്ങളിലേക്കും വന്നു തുടങ്ങിയെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമായിരുന്നു അമ്പലക്കടവിന്റെ പരാമര്‍ശം.