തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഇത്തരം ജീവൻരക്ഷാ പ്രവർത്തനത്തിന്‍റെ ഫലമാണ് ഇന്ന് കേരളത്തിലെ തെരുവുകളില്‍ കാണുന്നതെന്നും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും ആന്റണി പറഞ്ഞു.
'മുഖ്യമന്ത്രി കുറച്ചുകൂടി പക്വതയേടെ തീരുമാനമെടുത്തിരുന്നെങ്കില്‍ കേരളത്തിലെ തെരുവുകളില്‍ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഉമ്മൻചാണ്ടി ഒരിക്കലും രക്തം ചിന്തുന്നതിനോട് അനുകൂലിച്ചിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണം'- എ കെ ആന്റണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ആക്രമിക്കുന്ന പോലീസിന്റെ നടപടിക്കെതിരെ ആയിരുന്നു എ കെ ആന്റണിയുടെ പരാമർശങ്ങൾ. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിക്കിടക്കുന്നു സപ്ലൈകോയിൽ സാധനങ്ങളില്ല. അപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.