തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ തന്നെ ഒന്നാം പ്രതിയാക്കിയെടുത്ത കേസിൽ മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യപരമായി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതിന് പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വി ഡി സതീശനെ കൂടാതെ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സെന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിനെയും നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനങ്ങളെ സത്യം ബോധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. എ പി അനില്‍ കുമാര്‍ എം എൽ എ നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട് .
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയ നേതാക്കൾ കേസില്‍ പ്രതികളാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് സുധാകരന്‍ പരാതി നല്‍കിയിട്ടുണ്ട്. ലോകസഭാ അംഗങ്ങളായ തന്നെയും സഹപ്രവര്‍ത്തകരെയും അപമാനിച്ചെന്നും തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് പരാതിയില്‍ പറയുന്നത്.