തിരുവനന്തപുരം: കേരള ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ തന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാണിച്ചായിരുന്നു മുഖ്യമന്ത്രി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചത്. ബില്ലുകള്‍ ഒപ്പിടാതെ ദീർഘകാലം പിടിച്ചുവയ്ക്കുകയും നിരന്തരം പ്രോട്ടോക്കാള്‍ ലംഘനം നടത്തുകയും ചെയ്യുന്നുവെന്നാണ് ഗവര്‍ണര്‍ക്കെതിരായ വിമർശനം.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുകയാണ്. എസ്എഫ്ഐക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. ഇതിനെതിരെ രൂക്ഷ ഭാഷയിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണക്കെതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പോസ്റ്ററുകള്‍ പോലീസിനെ കൊണ്ട് അഴിപ്പിച്ചതും തുടര്‍ന്ന് സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ് കോഴിക്കോട് മിഠായിത്തെരുവില്‍ പോയതുമൊക്കെ പ്രോട്ടോകോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരമൊരു പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തിൽ കൂട്ടിച്ചേര്‍ത്തു. നേരത്തെ സര്‍വകലാശാലകളിലെ വി സി നിയമനവും, സുപ്രധാന ബില്ലുകളിലടക്കം ഒപ്പിടാന്‍ വൈകുന്നതും സംബന്ധിച്ച പ്രശ്നങ്ങള്‍ സുപ്രീംകോടതിയില്‍ വരെ എത്തിയിരുന്നു. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ ബോധപൂര്‍വം പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെയും കണ്ണൂരിനെയും വിമര്‍ശിച്ചതും വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.