കോട്ടയം: യുപിയിലെയും ബിഹാറിലെയും പോലെ ജനങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും ജീവന്‍ പോകുന്നതു വരെ പോരാടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും സിലബസുകലില്‍ വര്‍ഗീയ വിഷം കുത്തിക്കയറ്റാനും സര്‍വ്വകലാശാലകളില്‍ അനര്‍ഹരെ തിരുകിക്കയറ്റാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കോട്ടയത്ത് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഗവര്‍ണര്‍മാര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനില്ലെന്നും അതേസമയം അവര്‍ക്ക് ചില കടമകളുണ്ടെന്നും ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഡോ. ബിആര്‍ അംബേദ്കര്‍ പറയുന്നുണ്ട്. ആ കടമയാണോ ചില ഗവര്‍ണര്‍മാര്‍ നിറവേറ്റുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. സജീവരാഷ്ട്രീയത്തില്‍ ഇടപെടാത്ത വ്യക്തിയാവണം ഗവര്‍ണര്‍ എന്ന് സക്കറിയാ കമ്മീഷന്‍ 1988-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നുണ്ട്. നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഏത് പാര്‍ട്ടിയിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചതെന്ന സംശയം പൊതുവിലുണ്ടാകാം. അത് ഓരോരുത്തരും സ്വയം മനസിലാക്കി മുന്നോട്ടുപോകുന്നതാണ് നല്ലത്'-മുഹമ്മദ് റിയാസ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും സര്‍വ്വകലാശാലകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ ഭരണഘടനാപരമായി ചെറുക്കാനുളള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.