വയനാട്: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്. കടുവയെ വെടിവെച്ചുകൊല്ലാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെന്നും ആര്‍ക്കും ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.
തിരച്ചിലിന്‍റെ അഞ്ചാം ദിവസത്തിലാണ് കടുവയെ തിരിച്ചറിഞ്ഞത്. ഇതോടെ ശക്തമായ നിരീക്ഷണത്തിലാണ് കടുവ. 25 ക്യാമറകളും രണ്ട് കൂടും ഒരുക്കിയിരിക്കുകയാണ് വനംവകുപ്പ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്തുണ്ട്. തിരച്ചിലിനായി വനം വകുപ്പിന്റെ 80 അംഗ സ്പെഷ്യൽ ടീമ്മും ഇന്ന് വയനാട്ടിലെത്തും. കൂടുതൽ ക്യാമറകളും തോക്കും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ശനിയാഴ്ചയാണ് പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷ് എന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രജീഷിനെ കാണാതായാതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏഴ് പേരാണ് കടുവയുടെ ആക്രമണത്തില്‍ വയനാട്ടിൽ കൊല്ലപ്പെട്ടത്. ഈ വര്‍ഷം തന്നെ രണ്ടാമത്തെ ആളാണ് കൊല്ലപ്പെടുന്നത്.