ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചതിനു പിന്നാലെ ചര്‍ച്ചയായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ എക്സിലെ പോസ്റ്റ്. 'ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണ്. വരും തലമുറയ്ക്ക് മനസിലാക്കാന്‍ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രപരമായ തീരുമാനങ്ങളുടെ ധാർമ്മികത സംബന്ധിച്ച അന്തിമ വിധികർത്താവ് ചരിത്രം മാത്രമാണ്' എന്നായിരുന്നു സിബലിന്റെ ട്വീറ്റ്.
കേസിൽ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകനായിരുന്നു കപിൽ സിബൽ. കൂടാതെ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കരനാരായണൻ, സഫർ ഷാ എന്നിവരും കോടതിയിൽ ഹാജരായി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാൽവേ, രാകേഷ് ദ്വിവേദി, വി ഗിരി എന്നിവരാണ് വാദിച്ചത്. കേസില്‍ 16 ദിവസത്തെ വാദം കേള്‍ക്കലാണ് സുപ്രീം കോടതിയില്‍ നടന്നത്.
നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താൽക്കാലിക സംവിധാനം മാത്രമാണ് ആര്‍ട്ടിക്കിള്‍ 370. അതുകൊണ്ട്, 370 റദ്ദാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് നിരീക്ഷിച്ച കോടതി, എത്രയും വേഗം സംസ്ഥാന പദവി തിരികെ നല്‍കണമെന്നും 2024 സെപ്റ്റംബർ 30 നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
2019 ഓഗസ്റ്റ് 5നാണ് കേന്ദ്ര സർക്കാർ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും ജമ്മു- കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്ക് മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.