ബെംഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ലെന്ന പരാതിയില്‍ സുപ്രധാന വിധിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഗ്യാസ് തീർന്നതിനെ തുടർന്നാണ് ഇവർ പാഴ്സലായി ഭക്ഷണം വരുത്താൻ തീരുമാനിച്ചത്.
വീട്ടിലെത്തിയ പാര്‍സല്‍ തുറന്ന് നോക്കിയപ്പോള്‍ ബിരിയാണിയില്‍ ചിക്കനില്ലന്ന് മനസ്സിലായി. കാര്യം കൃഷ്ണപ്പ ഉടനടി ഹോട്ടലിനെ അറിയിച്ചു. ഭക്ഷണം പെട്ടന്ന് മാറ്റി തരാമെന്ന് ഹോട്ടല്‍ അധികൃതര്‍ ഉറപ്പുനൽകിയെങ്കിലും, രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും പിന്നീട് പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ഹോട്ടലിന് നിയമപരമായ രേഖകൾ അയച്ചു. പക്ഷെ ഉടമയില്‍ നിന്ന് തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.
വിഷയം ഗൗരവമായി കണ്ട കൃഷ്ണപ്പ മേയ് മാസത്തില്‍ ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനില്ലാതെ തന്നെ കോടതിയില്‍ വാദിച്ചു. ചിക്കനില്ലാത്ത ബിരിയാണിയുടെ ചിത്രങ്ങൾ അവതരിപ്പിച്ചു. അന്ന് താനും ഭാര്യയും അനുഭവിച്ച മാനസിക വിഷമം എടുത്തു പറയുകയും ചെയ്തു. വാദം അംഗീകരിച്ച കോടതി കൃഷ്ണപ്പയ്ക്ക് അനുകൂലമായി വിധിച്ചു.
ഉപഭോക്താവിന് സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ അറിഞ്ഞോ അറിയാതെയോ ഹോട്ടല്‍ തെറ്റ് ചെയ്തു. അതു കൊണ്ട് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു. 1,000 രൂപ നഷ്ടപരിഹാരം നൽകാനും ഭക്ഷണത്തിന്‍റെ 150 രൂപ റീഫണ്ട് ചെയ്യാനുമാണ് കോടതി ഉത്തരവ്.