തിരുവനന്തപുരം: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി ജി വിദ്യാർഥിനി വെഞ്ഞാറമ്മൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്‍റെയും ജമീലയുടെയും മകൾ ഷഹ്ന (28) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തുമായുള്ള വിവാഹത്തിന് സ്ത്രീധനം തടസമായതിന്‍റെ മനോവിഷമത്തിൽ ഷഹ്ന ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വരന്‍റെ വീട്ടുകാർ 150 പവനും 15 ഏക്കർ സ്ഥലവും ബി എം ഡബ്ല്യു കാറുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നതിനു പിന്നില്‍ സിപിഎമ്മാണെന്ന സമസ്ത നേതാവ് നാസര്‍ ഫിസിയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. 'എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം ആരും ഇവിടെ മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ തമ്മില്‍ വിവാഹം കഴിക്കും' എന്നായിരുന്നു പ്രതികരണം.