കോഴിക്കോട്: നവകേരള സദസ്സിൽ വെച്ച് കെ കെ ശൈലജക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മാധ്യമങ്ങൾക്ക് വല്ലാത്ത ബുദ്ധിയാണെന്നും ഇതിന്റെ ഒക്കെ ഉദ്ദേശം എന്താണെന്ന് അറിയില്ല. ഇതൊന്നും നല്ലതിനല്ലെന്നും ആ കളി അധികം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഞാന്‍ ശൈലജ ടീച്ചര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകുന്ന കാര്യമല്ല. പിന്നെയാണോ മറ്റുള്ളവരുടെ അടുത്ത്. അതൊന്നും നടക്കുന്ന കാര്യമല്ല. എന്തിനാണ് അങ്ങനെ പുറപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. സാധാരണ എന്റെ ഒരു ശീലം വെച്ച് ഞാന്‍ കാര്യങ്ങള്‍ പറയും. അതാണ് ഇന്നലെയുണ്ടായത്. അതുമായി ബന്ധപ്പെട്ട് ഇന്നലെ വ്യക്തത വരുത്തിയതാണല്ലോ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മട്ടന്നൂരിലെ നവകേരള സദസ്സിൽവെച്ച് ശൈലജ ടീച്ചറുടെ അധ്യക്ഷ പ്രസംഗം നീണ്ടു പോയതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. 'നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് ഇപ്പോള്‍ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. അതുകൊണ്ട് മന്ത്രിമാര്‍ക്കും എനിക്കും സംസാരം ചുരുക്കേണ്ടി വരും' എന്നായിരുന്നു മട്ടന്നൂരിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്.
പാർട്ടിയുടെ ശക്തി മണ്ഡലങ്ങളിൽ ഒന്നാണ് മട്ടന്നൂർ. ഒരു പാർട്ടി പരിപാടി വന്നാൽ ആയിരങ്ങൾ തടിച്ച് കൂടുന്ന സ്ഥലം. അവിടെ ഇതിലും വലിയ ജനകൂട്ടത്തെ പ്രതീക്ഷിച്ചിരുന്നു. വലിയ ആള്‍ക്കൂട്ടത്തെ കാണാറുളളതുകൊണ്ട് മട്ടന്നൂരിലേത് ഒരു വലിയ പരിപാടിയായി തോന്നിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.