കൊച്ചി: റിവ്യൂ നിർത്തിയതു കൊണ്ടൊന്നും സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നടൻ മമ്മൂട്ടി. സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാന്‍ കഴിയില്ലെന്നും പ്രേക്ഷകർ അവർക്ക് ഇഷ്ടമുളള സിനിമകളാണ് കാണുകയെന്നും മമ്മൂട്ടി പറഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമ റിവ്യൂവും റോസ്റ്റിങ്ങും രണ്ടും രണ്ടാണെന്നും റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.
'സിനിമ കാണണമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അവരാണ് അഭിപ്രായം പറയേണ്ടത്. എന്നാൽ പറയുന്നത് സ്വന്തം കാഴ്ചപാടായിരിക്കണം. നമുക്കെല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മറ്റൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി'- മമ്മൂട്ടി പറഞ്ഞു. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കുമാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റിവ്യുകളിൽ നിന്നും നിരവധി കാര്യങ്ങൾ പടിക്കാറുണ്ടെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു. 'എന്റെ സിനിമകളെ പറ്റി പ്രേക്ഷകർ നെഗറ്റിവ് റിവ്യു പറഞ്ഞാൽ അതിനെപ്പറ്റി അന്വേഷിക്കാറുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ ഉൾപ്പെടെ പാകപ്പിഴവുകൾ സംഭവിച്ചിട്ടുണ്ട്. നല്ല റിവ്യുവേഴ്സ് പറഞ്ഞിട്ടാണ് അതൊക്കെ അറിഞ്ഞത്.'- ജിയോ ബേബി പറഞ്ഞു.
ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. നവംബർ 23-ന് സിനിമ റിലീസാകും. തമിഴ് നടി ജ്യോതികയാണ് നായിക. വർഷങ്ങൾക്ക് ശേഷം ജ്യോതിക ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.