തിരുവനന്തപുരം: നവകേരളാ സദസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉല്ലാസയാത്രയാണ് നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് ഈ ഉല്ലാസയാത്രയെന്നും ഇതുകൊണ്ടൊന്നും കേരളത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും എൽഡിഎഫിന് ലഭിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രകാലം ജനങ്ങളെ കാണാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
'പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളുമെല്ലാം നാടുകാണാനിറങ്ങിയത്. ഇതുകൊണ്ടൊന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും എൽഡിഎഫിന് കിട്ടാൻ പോകുന്നില്ല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നർ യാത്രയെന്ന് പരിഹസിച്ചവരാണ് പഞ്ചനക്ഷത്ര ആഢംബര ബസ് യാത്ര നടത്തുന്നത്. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്' -രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുഡിഎഫിന്റെ ഒരു എംഎൽഎയും പരിപാടിയിൽ പങ്കെടുക്കില്ലെന്നും തങ്ങൾ പങ്കെടുക്കുമെന്നത് എൽഡിഎഫിന്റെ വ്യാജവാർത്തയാണെന്നും ചെന്നിത്തല പറഞ്ഞു. ഈ യാത്ര കൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രിക്കുമാത്രമാണ് പ്രയോജനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.