ന്യൂഡൽഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ അപ്പീല്‍ അവിടുത്തെ സുപ്രീം കോടതി തള്ളി. വധശിക്ഷ ഒഴിവാക്കാന്‍ ഇനി യെമന്‍ രാഷ്ട്ര തലവനുമാത്രമേ സാധിക്കൂ. സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം വധശിക്ഷ ശരിവച്ച കാര്യം അറിയിച്ചത്.
നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കും. സുപ്രീംകോടതി അപ്പീൽ തള്ളിയ സാഹചര്യത്തത്തിൽ അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് പ്രേമ കുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം ഉത്തരവാദിത്വത്തിൽ പ്രേമാകുമാരി യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം ഡൽഹി ഹൈകോടതിയെ അറിയിച്ചു. ആരൊക്കെ കൂടെ പോകണമെന്നതിന്റെ വിശാദംശം പ്രേമകുമാരി രണ്ട് ദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കണം.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. ഇയാൾക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. അയാളിൽ നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവർ പറഞ്ഞിരുന്നു.
ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.